കേരളാ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി പ്രക്ഷോഭം

KTU-TVM-1.jpg
Share

അശാസ്ത്രീയമായ ഇയർ ഔട്ട് സമ്പ്രദായത്തിനെതിരെയും പരീക്ഷാനടത്തിപ്പിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെയും എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെയും എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ നടത്തിവരുന്ന സമരം കേരളത്തിൽ ശക്തിയാർജ്ജിക്കുന്നു. ഓൾ കേരളാ ടെക്‌നിക്കൽ സ്റ്റുഡന്റ്‌സ് യുണിയൻ എന്ന സ്വതന്ത്രവേദിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. യാതൊരു വ്യവസ്ഥയുമില്ലാതെ, സെനറ്റോ സിൻഡിക്കറ്റോ അക്കാദമിക് കൗൺസിലോ സ്റ്റുഡന്റ്‌സ് യൂണിയനോ ഇല്ലാതെ, സർവകലാശാലയ്ക്ക് ആവശ്യമായ മിനിമം മാനദണ്ഡങ്ങൾ പോലും പാലിക്കാതെ, സ്വാശ്രയമുതലാളിമാരുടെ കച്ചവടതാത്പ്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ഒന്നാണ് കെടിയു. വിദ്യാഭ്യാസക്കച്ചവടത്തിന്റെ താത്പ്പര്യത്തിന് അനുസൃതമായി മെറിറ്റ് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ സ്വാശ്രയകോളെജുകളിലെ സീറ്റുകളിൽ പരമാവധി പ്രവേശനം നടത്തുകയാണ്. വിദ്യാഭ്യാസത്തിന്റെ മുന്നുപാധികളൊന്നും പാലിക്കാതെ, എഞ്ചിനിയറിംഗ് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനെന്ന പേരിൽ ഇയർഔട്ട് സമ്പ്രദായം അടിച്ചേൽപ്പിക്കുന്നു. പരീക്ഷകളും ഫലപ്രഖ്യാപനവും കൃത്യമായി നടത്താതെ വിദ്യാർത്ഥികൾ പഠനം നിർത്തിപ്പോകേണ്ടിവരുന്ന സാഹചര്യം സൃഷ്ടിച്ചുകൊണ്ടാണ് ഇയർ ഔട്ട് അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഭീമമായ വിദ്യാഭ്യാസ വായ്പയുടെയും ജപ്തിയുടെയും മുമ്പിൽ നിൽക്കുന്ന വിദ്യാർത്ഥികളെയാണ് വിദ്യാഭ്യാസക്കച്ചവടക്കാരുടെ കെണിയിൽപ്പെടുത്തി ഇയർഔട്ടെന്ന പേരിൽ പുറത്തിരുത്തുന്നത്.എണ്ണായിരത്തോളം വിദ്യാർത്ഥികളാണ് നിലവിൽ ഇയർഔട്ട് ഭീഷണി നേരിടുന്നത്. ഈയൊരു സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ കൂട്ടായ്മയിലൂടെ കെടിയു സ്റ്റുഡന്റ്‌സ് യൂണിയൻ എന്ന വേദി രൂപീകരിക്കപ്പെടുന്നതും സംസ്ഥാനത്തെ വിവിധ കോളെജുകളിലും ജില്ലാകേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റ് നടയിലുമായി സമരം ആരംഭിക്കുന്നതും. തൊണ്ണൂറിലധികം കോളെജുകളിൽ ക്ലാസുകൾ ബഹിഷ്‌ക്കരിച്ചുകൊണ്ട് ഒക്‌ടോബർ 28 മുതൽ വിദ്യാർത്ഥികൾ സമരരംഗത്താണ്. ഒക്‌ടോബർ 28ന് നടന്ന സെക്രട്ടേറിയേറ്റ് മാർച്ച് സേവ് എജ്യുക്കേഷൻ സമിതി സംസ്ഥാന സെക്രട്ടറി എം.ഷാജർഖാൻ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്‌സ് യൂണിയൻ നേതാവ് ധനേഷ് അധ്യക്ഷത വഹിച്ചു. അന്നേദിവസം കോഴിക്കോട് നടന്ന വിദ്യാർത്ഥി മാർച്ചിൽ എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ് അധ്യക്ഷത വഹിച്ചു. എഐഡിഎസ്ഒ ജില്ലാ സെക്രട്ടറി കെ.റഹീം, സ്റ്റുഡന്റ്‌സ് യൂണിയൻ നേതാവ് മുഹമ്മദ് ഷാദ് എന്നിവർ പ്രസംഗിച്ചു. നവംബർ1ന് ക്ലാസുകൾ ബഹിഷ്‌കരിച്ച് വിദ്യാർത്ഥികൾ സെക്രട്ടേറിയേറ്റ് നടയിൽ സമ്മേളിച്ചു. വിദ്യാഭ്യാസമന്ത്രിയുമായി നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിനെ തുടർന്ന് അനിശ്ചിതകാല സമരകേന്ദ്രം സെക്രട്ടേറിയേറ്റിന് മുമ്പിൽ ആരംഭിച്ചു. ആലപ്പുഴ, തൃശ്ശൂർ, കോട്ടയം എന്നിവടങ്ങളിലും വിദ്യാർത്ഥികൾ പ്രകടനങ്ങൾ നടത്തി. നവംബർ 6ന് രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ സെക്രട്ടേറിയേറ്റ് നടയിലെത്തി. വിവിധ പ്രക്ഷോഭ പരിപാടികൾ ആവിഷ്‌കരിച്ചുകൊണ്ട് സമരം മുന്നേറുകയാണ്.

Share this post

scroll to top