നാട്ടകം ഗവൺമെന്റ് കോളേജിൽ വിദ്യാർത്ഥിനികൾക്കുനേരെ നടന്ന എസ്എഫ്‌ഐ ആക്രമണത്തിൽ പ്രതിഷേധം

Nattakam-AIDSO.jpg
Share

നാട്ടകം ഗവൺമെന്റ് കോേളജിൽ മൂന്നാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനികളായ ആരതി സജി, ആത്മജ എ.ബി എന്നീ പെൺകുട്ടികളെ എസ്എഫ്‌ഐ നേതാക്കൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കോളജിലെ മുൻവിദ്യാർത്ഥികളുമായി ക്യാമ്പസിനുള്ളിൽവച്ച് സംസാരിച്ചു എന്നതാണത്രേ എസ്എഫ്‌ഐ നേതാക്കന്മാരെ പ്രകോപിച്ചത്. എന്നാൽ ഏതാനും നാളുകൾക്കുമുമ്പ്, ക്യാമ്പസ്സിനുള്ളിൽ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ എസ്എഫ്‌ഐ നേതാക്കൻമാർക്കെതിരെ വനിതാകൂട്ടായ്മയ്ക്ക് ആത്മജയും സംഘവും നേതൃത്വം നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന്റെ പിന്നിലെ യഥാർത്ഥകാരണം. എഐഡിഎസ്ഒയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന വിദ്യാർത്ഥികളുടെ ചർച്ചാവേദിയുടെ സജീവസംഘാടകരാണ് ആത്മജയും ആരതിയും.
വിദ്യാർത്ഥിനികൾക്കുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകളുടെയും പൗരാവകാശപ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ നാട്ടകത്ത് പ്രതിഷേധ പ്രകടനവും യോഗവും നടന്നു. പ്രതിഷേധ യോഗത്തിൽ എഐഡിഎസ്ഒയെ പ്രതിനിധീകരിച്ച് ജില്ലാ പ്രസിഡന്റ് എം.കെ.ഷെഹസാദ് പ്രസംഗിച്ചു.

കലാലയങ്ങൾക്കുള്ളിൽനടക്കുന്ന അക്രമങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ രാഷ്ട്രീയ പ്രവർത്തനത്തിന് തടയിടുവാനും വിദ്യാർത്ഥികളെ അരാഷ്ട്രീയവത്ക്കരിക്കാനും ആസൂത്രിതമായ നീക്കം നടക്കുന്ന ഇന്ന് വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ മഹത്വവും ആവശ്യകതയും ഉയർത്തിപ്പിടിക്കുവാനുള്ള ശ്രമങ്ങളാണ് ഉത്തരവാദിത്തപ്പെട്ട വിദ്യാർത്ഥിപ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് എന്ന് എസ്എഫ്‌ഐ നേതൃത്വം തിരിച്ചറിയണം എന്ന് എം.കെ.ഷെഹസാദ് അഭിപ്രായപ്പെട്ടു. പിന്തിരിപ്പൻ ആശയങ്ങളും പഴഞ്ചൻ ചിന്താഗതികളും സമൂഹത്തിന്റെമേൽ ഇരുൾ പടർത്താൻ ശ്രമിക്കുമ്പോൾ ജനാധിപത്യ അന്തരീക്ഷവും ആരോഗ്യകരമായ ചർച്ചകളും കലാലയങ്ങളിൽ ഉയർന്നുവരേണ്ടത്. വിദ്യാഭ്യാസവും വിദ്യാർത്ഥികളും കനത്ത വെല്ലുവിളികളെ നേരിടുകയാണിന്ന്. ആരോഗ്യകരമായ കലാലയാന്തരീക്ഷത്തിന്റെ നിർമ്മിതിയാണ് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ഉത്തരവാദിത്തം. വിദ്യാർത്ഥിനികൾ ആക്രമിക്കപ്പെട്ട കേസിൽ പോലീസ് അന്വേഷണം ഇഴയുന്നത് അപലപനീയമാണ് എന്നും ഷെഹസാദ് അഭിപ്രായപ്പെട്ടു.

Share this post

scroll to top