മോദി ഭരണത്തിന്റെ മൂന്നു വർഷം: ഇന്ത്യ എങ്ങോട്ട് ? പ്രഭാഷണം

party-kottarakara-com-jj-2.jpg
Share

എല്ലാവർക്കും നല്ല ദിനങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്രമോദിഗവൺമെന്റിന്റെ മൂന്ന് വർഷത്തെ ഭരണം വിലയിരുത്തിക്കൊണ്ടുള്ള ഒരു പ്രഭാഷണ പരിപാടി കൊട്ടാരക്കര വ്യാപാര ഭവൻ ഹാളിൽ എസ്‌യുസിഐ(സി)കൊട്ടാരക്കര ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി ജൂൺ 26 ന് സംഘടിപ്പിച്ചു.
രാജ്യത്തെ വൻകിട കുത്തക കമ്പനികൾക്കൊഴികെ ആർക്കും നല്ല ദിനങ്ങൾ പ്രദാനം ചെയ്യാൻ ഈ ഗവൺമെന്റിന് കഴിഞ്ഞിട്ടില്ല. ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും പരാജയപ്പെട്ട ഗവൺമെന്റ് വർഗ്ഗീയത പടർത്തി പശുവിന്റെ പേരിൽ ജനങ്ങളെ തല്ലിക്കൊല്ലാൻ ഛിദ്രശക്തികൾക്ക് അവസരം കൊടുത്തിരിക്കുകയാണ്. എല്ലാ ജനാധിപത്യ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ഇല്ലായ്മ ചെയ്യുന്ന തരത്തിലേക്ക് സേനകളുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥർ പോലും പെരുമാറുന്നു. നോട്ട് പിൻവലിക്കലിന്റെ നേട്ടമെന്താണെന്ന് വിശദീകരിക്കാനോ കണക്കുകൾ പുറത്തുവിടാനോ ഇതുവരെ കേന്ദ്രഗവൺമെന്റിന് കഴിഞ്ഞിട്ടില്ല. കാർഷിക മേഖലയിലെ രൂക്ഷമായ പ്രതിസന്ധിയെത്തുടർന്ന് രാജ്യമെമ്പാടും കർഷകർ പ്രക്ഷോഭത്തിന്റെ പാതയിലാണ്. കുത്തകകൾക്കുവേണ്ടി ലക്ഷകണക്കിന് കോടി രൂപയുടെ ആനുകൂല്യങ്ങൾ ചൊരിയുന്ന ഗവൺമെന്റ് കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ തയ്യാറാകുന്നില്ല. കുത്തക അനുകൂല നികുതി സമ്പ്രദായമായ ജിഎസ്ടി നടപ്പിലാക്കി സാധാരണക്കാരുടെ മേൽ കൂടുതൽ നികുതിഭാരം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഈ ജനവിരുദ്ധ നയങ്ങൾക്കെതിരെ അതിശക്തമായ ബഹുജനപ്രക്ഷോഭണം സംഘടിപ്പിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എസ്‌യുസിഐ(സി) സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ജെയ്‌സൺ ജോസഫ് ആഹ്വാനം ചെയ്തു. സഖാക്കൾ ഷൈലാ കെ.ജോൺ, ജി.ധ്രുവകുമാർ, പി.പി.പ്രശാന്ത്കുമാർ, ഇ. കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. നീലേശ്വരം കൃഷ്ണൻകുട്ടി, സുജാത ചന്ദനത്തോപ്പ്, ഉണ്ണി പുത്തൂർ, ഡോ.കുഞ്ചാണ്ടിച്ചൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

Share this post

scroll to top