അഖിലേന്ത്യ ദ്വിദിന പണിമുടക്ക്: നീറിപ്പുകയുന്ന പ്രതിഷേധത്തിന്റെ പ്രതിഫലനം

CKL.jpg
Share

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗവും
എഐയുറ്റിയുസി അഖിലേന്ത്യാ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ
സഖാവ് സി.കെ.ലൂക്കോസിന്റെ സന്ദേശം

(എ.ഐ.യു.റ്റി.യു.സി മുഖപത്രം തൊഴിലാളിഐക്യം ഡിസംബർ 2018 ലക്കത്തിൽ പ്രസിദ്ധികരിച്ചത്)

ഇനിമേൽ സ്ഥിരം തൊഴിൽ എന്നൊന്നുണ്ടാവില്ല. കരാർത്തൊഴിൽ അടിസ്ഥാനത്തിലോ, താൽക്കാലിക വ്യവസ്ഥയിലോ ഉള്ള തൊഴിലേ ഉണ്ടാവുകയുള്ളൂ എന്ന് മോദി സർക്കാർ പ്രസ്താവിച്ചുകഴിഞ്ഞു. ഇത് കേവലം തൊഴിൽ അവകാശ നിഷേധം മാത്രമല്ല, മനുഷ്യാവകാശ ലംഘനം തന്നെയാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മുതലാളിത്തം സാമ്രാജ്യത്വമായി മാറിയിരിക്കുന്നുവെന്ന് മഹാനായ ലെനിൻ ചൂണ്ടിക്കാണിച്ചു. കുത്തകകളായി മാറിക്കൊണ്ട് കൊള്ളലാഭം വകഞ്ഞെടുത്ത് ചിലർ സമൂഹത്തെ ആകെ സ്വന്തം വരുതിയിലായിരിക്കുന്ന പ്രതിഭാസം ലെനിൻ വിശദീകരിച്ചു. തുടർന്ന് അദ്ദേഹം സാമ്രാജ്യത്വമായി മാറിക്കഴിഞ്ഞ മുതലാളിത്തത്തിന്റെ നാനാവശങ്ങൾ വിശകലനം ചെയ്തു കൊണ്ട് സാമ്രാജ്യത്വം മുതലാളിത്വത്തിന്റെ അന്തിമഘട്ടമാണെന്ന് സ്ഥാപിക്കുന്നു. അത് ജീർണ്ണിച്ചതും മുരടിച്ചതും മുതലാളിത്തം തന്നെ മുന്നോട്ടുവച്ച സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയത്തെ കടപുഴക്കിയെറിയുന്നതുമാണ് എന്നദ്ദേഹം വിശദമാക്കി. തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ യുഗം ആരംഭിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ലെനിന്റെ ഈ വിശകലനത്തിൽ നിന്നാണ് റഷ്യയിൽ മുതലാളിത്ത വിരുദ്ധ തൊഴിലാളി വർഗ്ഗ വിപ്ലവം വിജയം വരിച്ചത്.

സാമ്രാജ്യത്വ യുഗത്തിലെ മാർക്‌സിസമാണ് ലെനിനിസം എന്ന് ശരിയായി കണ്ടെത്തിക്കൊണ്ട് ആ ഗുരുനാഥന്റെ അർഹനായ ശിഷ്യനും സോഷ്യലിസത്തിന്റെ ഉരുക്കു പോലെ ഉറച്ച കാവൽക്കാരനുമായിരുന്ന സ്റ്റാലിൻ, മുതലാളിത്ത – സാമ്രാജ്യത്വത്തിന്റെ തിന്മകളെ ദുരീകരിച്ച് ഐശ്വര്യസമ്പൂർണ്ണമായ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം കെട്ടിപ്പടുത്തു.
തിരുത്തൽവാദികൾ അടിസ്ഥാന പാഠങ്ങളെ വളച്ചൊടിച്ചു കൊണ്ട് സാമ്രാജ്യത്വത്തിന്റെ ആയുസ്സ് അവസാനിച്ചിട്ടില്ല ഇനിയും അതിന് അതിജീവനശേഷി ഉണ്ട് എന്നു വാദിക്കുന്നു. സാമ്രാജ്യത്വം അതിന്റെ അധീശത്വബലം പ്രയോഗിച്ചുകൊണ്ടും ഗവൺമെന്റുകളെ കോർപ്പറേറ്റ് മൂലധനശക്തികളുടെ സമ്പൂർണ്ണ ദാസ്യത്വത്തിലാക്കിക്കൊണ്ടും, കുത്തകകൾ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ട് കുന്നുകൂട്ടിയിരിക്കുന്ന പണവും വാർത്താ മാധ്യമങ്ങളുടെ മേലുള്ള കുത്തക നിയന്ത്രണവും നാനാതരം പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നിരത്തിക്കൊണ്ടും, ചേരിതിരിവുണ്ടാക്കി തമ്മിലടിപ്പിച്ചു കൊണ്ടും, നൂറ് നൂറ് കൗശലങ്ങൾ പ്രയോഗിച്ചു കൊണ്ട് സ്വാമ്രാജ്യത്വ കഴുകന്മാർ തങ്ങളുടെ ആയുസ്സ് നീട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. ജനങ്ങൾ ഈ വഞ്ചനയ്ക്ക് വീണ്ടും വീണ്ടും ഇരകളായിത്തീരുന്നു.
സാമ്രാജ്യത്വം ഒരു വളർച്ചയും എങ്ങും സൃഷ്ടിക്കില്ല എന്ന് ലെനിന്റെ വിശകലനം അർത്ഥമാക്കുന്നില്ല, ചില മേഖലകളിൽ അത് വളർച്ചയുടെ ലക്ഷണങ്ങൾ കാണിച്ചേക്കാം. ഉദാഹരണത്തിന് വിവര സാങ്കേതികവിദ്യ, ശൂന്യാകാശ ഗവേഷണം, നിർമ്മിത ബുദ്ധി എന്നീ മേഖലകളിൽ ഉണ്ടായിരിക്കുന്ന അഭൂതപൂർവ്വമായ വികാസത്തെ ചൂണ്ടിക്കാണിച്ച് സാമ്രാജ്യത്വം അതിജീവനത്തിന്റെ പാതയിലാണ് എന്നു ചിലർ ഇന്നും വാദിക്കുന്നു. എന്നാൽ സാമ്രാജ്യത്വത്തിന്റെ ആകമാന ചിത്രം എന്താണ്? പ്രതിസന്ധികളാൽ കൈകാലിട്ടടിക്കുകയാണ് സാമ്രാജ്യത്വമിന്ന് ലോകമാസകലം. കൊട്ടും കുരവയുമായി വന്ന ആഗോളവൽക്കരണ – ഉദാരവത്ക്കരണ – സ്വകാര്യവൽക്കരണ പദ്ധതി അമ്പേ പരാജയമാണെന്ന് ലോകത്തിന്റെ ഇന്നത്തെ സാമ്രാജ്യത്വ തലവൻ അമേരിക്ക തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഊറ്റം കൊണ്ടിരുന്ന ഏകധ്രുവ ലോക ക്രമത്തിന്റെ സ്ഥിതി എന്താണ്? അനേകം സഖ്യങ്ങൾ മെനഞ്ഞെടുത്ത് വ്യാപാര യുദ്ധത്തിന് കച്ചകെട്ടിയിരിക്കുകയാണ് സാമ്രാജ്യത്വ ശക്തികൾ. ഒപ്പം തന്നെ ജനങ്ങളുടെ അവസാനത്തെ ചില്ലിത്തുട്ടുപോലും പിഴിഞ്ഞൂറ്റി പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും.

ഇന്ത്യൻ ഗവൺമെന്റ് പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കുന്നത് ഇതിന്റെ നല്ല ഉദാഹരണമാണ്.
ജനങ്ങളുടെ രോഷവും അമർഷവും എല്ലാത്തരത്തിലും അങ്ങേയറ്റം ഉയർന്നു പൊന്തുകയാണ്. ഈ പശ്ചാത്തലത്തിൽ വേണം ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ ഒന്നടങ്കം കൈകോർത്തുകൊണ്ട് 2019 ജനുവരി മാസം 8,9 തീയതികളിൽ ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതിനെ വീക്ഷിക്കാൻ. ഈ ലക്കം തൊഴിലാളി ഐക്യം ദേശീയ പണിമുടക്കിന് ഊന്നൽ നൽകിക്കൊണ്ടാണ് പ്രസിദ്ധീകരിക്കുന്നത്. ഈ പണിമുടക്ക് ജനങ്ങളുടെ ഉള്ളിൽ നീറിപ്പുകയുന്ന പ്രതിഷേധത്തിന്റെ പ്രതിഫലനമാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

Share this post

scroll to top