ഉപതെരഞ്ഞെടുപ്പ്: നാടിനെ വിനാശത്തിലേക്ക് നയിക്കുന്ന ബി.ജെ.പി യുടെ പരാജയം ഉറപ്പുവരുത്തുക; അതേ നയങ്ങൾ പേറുന്ന കോൺഗ്രസിനെ പരാജയപ്പെടുത്തുക; യഥാർത്ഥ ഇടതു ജനാധിപത്യ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കാൻ ജനങ്ങൾ സന്നദ്ധരാവുക- എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

election-ststement.jpeg
Share

അഞ്ച് നിയമസഭാനിയോജക മണ്ഡലങ്ങളിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ നാലെണ്ണവും നിലവിലെ എം എൽ എ മാർ രാജിവച്ചതു വഴി അടിച്ചേൽപ്പിക്കപ്പെട്ടവയാണ്. സംസ്ഥാനത്തിലെയോ കേന്ദ്രത്തിലെയോ ഭരണത്തിൽ മാറ്റമൊന്നും സൃഷ്ടിക്കുന്നതല്ലെങ്കിലും ഇന്നു രാജ്യം നേരിടുന്ന അതിഗുരുതരമായ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, ജനങ്ങൾക്കിടയിൽ ജനാധിപത്യ പ്രബുദ്ധതയാർന്ന സമര ബോധം സൃഷ്ടിക്കുകയെന്ന കർത്തവ്യമാണ് ജനാനുകൂലമായി നിലകൊള്ളുന്ന ഏതൊരു പ്രസ്ഥാനത്തിൽ നിന്നും ഈ വേളയിൽ പ്രതീക്ഷിക്കപ്പെടുന്നത്. സർവരംഗങ്ങളിലും നാടിന്റെ തകർച്ചക്ക് നേതൃത്വം നൽകുന്ന ബി ജെ പി സർക്കാരിനെതിരെ ജനാധിപത്യ പ്രക്ഷോഭണങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കേണ്ട സന്ദർഭമാണിത്. പക്ഷെ, ഇടതു ബോധമുള്ളവരിൽ ആശങ്ക ജനിപ്പിക്കുന്ന നിഷ്‌ക്രിയത്വമാണ് സിപിഎം, സി പി ഐ തുടങ്ങിയ പാർടികൾ പ്രദർശിപ്പിക്കുന്നത്. രണ്ടാം മോദി സർക്കാർ ജനങ്ങൾക്കെതിരെയുള്ള ആക്രമണം ശക്തിപ്പെടുത്തിയിരിക്കുന്ന സന്ദർഭത്തിലാണ് ദേശീയ തലത്തിൽ നിലവിലുണ്ടായിരുന്ന ആറു പാർട്ടികളടങ്ങിയ ഇടതു സഖ്യത്തിൽ നിന്ന്, കോൺഗ്രസ്, ബി ജെ പി സർക്കാരുകളുടെ കുത്തകനുകൂല നയങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) പാർടിയെ ഒഴിവാക്കിയത്. ബി ജെ പി സർക്കാരിനെതിരെ ഗൗരവപൂർണ്ണമായ യാതൊരു നീക്കത്തിനും ഇവർ ഉദ്ദേശിക്കുന്നില്ല എന്നാണിത് വ്യക്തമാക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ എവ്വിധവും വിജയമുറപ്പിക്കുക എന്നതിനപ്പുറം മറ്റൊന്നുംതന്നെ എൽ ഡി എഫ് ലക്ഷ്യം വയ്ക്കുന്നില്ല.

ജനാധിപത്യ തത്വങ്ങളുടെയും മര്യാദകളുടെയും സകല സീമകളെയും ലംഘിച്ചുകൊണ്ട് കുത്തകകളുടെ താല്പര്യാർത്ഥം ഫാസിസ്റ്റ് നടപടികളിലൂടെ രാജ്യത്തെ വിനാശത്തിലേക്ക് നയിക്കുന്ന ബി ജെ പി യുടെ പരാജയം ഉറപ്പു വരു ത്തേണ്ടതുണ്ട്. അതേ നയങ്ങൾ പേറുന്ന, ഒരു പ്രതിപക്ഷ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വങ്ങൾ പോലും നിർവഹിക്കാത്ത കോൺഗ്രസിനെയും പരാജയപ്പെടുത്തണം. സാഹചര്യം ആവശ്യപ്പെടുന്ന വിധത്തിലുള്ള ശക്തമായ ബഹുജന ജനാധിപത്യ മുന്നേറ്റം വളർത്തിയെടക്കുന്നതിന് ഏവരും സന്നദ്ധരാവണം. അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ആത്മാർത്ഥത തെളിയിച്ചിട്ടുള്ള സ്ഥാനാർത്ഥികളെ മാത്രം വിജയിപ്പിക്കണമെന്നും എസ്.യു.സി.ഐ.( കമ്മ്യൂണിസ്റ്റ് ) സംസ്ഥാനക്കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

 

Share this post

scroll to top