പിണറായി സർക്കാർ വ്യാജഏറ്റുമുട്ടൽ കൊലപാതകങ്ങൾ നിർത്തുക. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

stat.jpg
Share

 

ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തിൽ പിണറായി സർക്കാരിന്റെ പോലീസ് നടത്തുന്ന വ്യാജഏറ്റുമുട്ടൽ കൊലപാതകങ്ങൾ കേരളത്തിന്റെ ജനാധിപത്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനകമ്മിറ്റി അഭിപ്രായപ്പെട്ടു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിലമ്പൂർ, വൈത്തിരി എന്നിവിടങ്ങളിലുൾപ്പടെ നടന്ന വ്യാജഏറ്റുമുട്ടലുകളിൽ ഇതുവരെ 7 പേരാണ് നിർദ്ദാക്ഷിണ്യം കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ സംഭവങ്ങളുടെ സന്ദർഭത്തിൽ ഉയർന്ന ശക്തമായ പ്രതിഷേധത്തെ തരിമ്പും വകവയ്ക്കുന്നില്ല എന്നതാണ് ഇപ്പോൾ അട്ടപ്പാടി വെടിവയ്പ് തെളിയിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ ആവർത്തിക്കപ്പെടാതിരിക്കാൻ കേരളസമൂഹം ശക്തമായി പ്രതിഷേധിക്കണമെന്ന് സംസ്ഥാനസെക്രട്ടറി വി.വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ എറണാകുളത്ത് ചേർന്ന സംസ്ഥാനകമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

ഈ നിഷ്ഠുരമായ സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തുമെന്നാണ് പറയുന്നത്. പക്ഷേ, ഈ സർക്കാരിന്റെ കീഴിൽ ഇതിന് മുമ്പും സമാനമായ രീതിയിൽ നടന്ന ഏറ്റുമുട്ടൽ കൊലകളിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചത് വെറും പ്രഹസനമായിരുന്നു. നിയമസഭയിൽ പോലീസ് ഭാഷ്യം ആഭാസകരമായി ഏറ്റുപറയുന്ന മുഖ്യമന്ത്രി കേരളജനതയെ അപമാനിച്ചിരിക്കുകയാണ്. വിധിക്കുന്നതും വധിക്കുന്നതും പിന്നീട് സംഭവം തീർപ്പുകൽപ്പിക്കുന്നതുമെല്ലാം പോലീസും എക്‌സിക്യൂട്ടീവുമായാലുള്ള അപകടകരമായ സ്ഥിതിയാണ് ഇന്നുള്ളത്. ഈ സാഹചര്യത്തിൽ നിലമ്പൂർ, വൈത്തിരി, അട്ടപ്പാടി വെടിവയ്പ്പുകൾ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

Share this post

scroll to top