ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ അഹമ്മദാബാദിലും ചെന്നൈയിലും സമ്മേളനങ്ങൾ

SE-Convention-Chennai.jpg
Share

ആൾ ഇന്ത്യ സേവ് എജ്യുക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ദേശീയ വിദ്യാഭ്യാസ നയം 2019’ ചർച്ചചെയ്തുകൊണ്ട് അഹമ്മദാബാദിലും ചെന്നൈയിലും സമ്മേളനങ്ങൾ നടന്നു. രണ്ടാം എൻഡിഎ സർക്കാർ അധികാരത്തിലേറിയ ഉടൻതന്നെ ഒരു പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടുമായി രംഗത്ത് വന്നിരിക്കുകയാണ്. മതിയായ ചർച്ചകൾ ഇല്ലാതെ, വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നവരുടെ അഭിപ്രായം ആരായാതെയാണ് ഇത്തരമൊരു നീക്കം നടന്നിരിക്കുന്നത്. വിദ്യാഭ്യാസ പ്രക്രിയയുടെ അന്തസ്സത്തയെ തന്നെ ചോർത്തിക്കളയുകയും ഭരണകക്ഷിയുടെ നിക്ഷിപ്ത താല്പര്യം അടിച്ചേല്പിക്കുകയും ചെയ്യുന്ന പരിഷ്‌കാരങ്ങൾ ആണ് ബില്ലിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഫെഡറൽ സ്വഭാവം ഇല്ലാതാക്കി കേന്ദ്രീകരണം ഉറപ്പാക്കുകയും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയം, 200ലധികം വിദേശ സർവകലാശാലകളെ ഇന്ത്യയിലേക്ക് ആനയിക്കുന്നു. യൂണിവേഴ്സിറ്റികളുടെ ജനാധിപത്യപരമായ നടത്തിപ്പിനും വിഘാതം സൃഷ്ടിക്കുന്ന കരട് നയം തള്ളിക്കളയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇതിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭണം വളർത്തിയെടുക്കുമെന്നും പ്രഖ്യാപിച്ചു.

അഹമ്മദാബാദിലെ ഗുജറാത്ത് വിദ്യാപീഠ്ൽ വെച്ച് 2019 ജൂലൈ 28നു നടന്ന ദേശീയ സമ്മേളനത്തിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകനും സേവ് എജ്യുക്കേഷൻ കമ്മിറ്റിയുടെ ദേശീയ പ്രസിഡന്റുമായ പ്രകാശ്ഭായ് എൻ.ഷാഹ് അദ്ധ്യക്ഷത വഹിച്ചു. സേവ് എജ്യുക്കേഷൻ കമ്മിറ്റി ദേശീയ സെക്രട്ടറി അനീസ് കുമാർ റേ, പ്രൊഫ. സ്വാതിബെൻ ജോഷി, ഡോ.നികുൽ പട്ടേൽ, ഡോ. അമിത് ദോലക്കിയ, ശാർദാ ദീക്ഷിത്, എം.ഷാജർ ഖാൻ(കേരളം), രാജശേഖർ (കർണാടകം), പ്രൊഫ.പ്രദീപ് മഹാപാത്ര(അസം), ഡോ.തരുൺകാന്തി നസ്‌കർ, ദേബാശിഷ് റായ്(പശ്ചിമ ബംഗാൾ), രാജ്കുമാർ ചൗധരി(ബീഹാർ), ഡോ.അമീന്ദർപാൽ സിംഗ്(പഞ്ചാബ്), ഡോ.രാമാവതാർ ശർമ(മധ്യപ്രദേശ്) തുടങ്ങിയവർ പങ്കെടുത്തു.

മദ്രാസ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് കൊണ്ട് 2019 ജൂലൈ 25ന് നടന്ന തമിഴ്‌നാട് സംസ്ഥാന കൺവൻഷനിൽ, സംസ്ഥാനത്തെ വിദ്യാഭ്യാസ മുന്നേറ്റങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രൊഫ.കെ.യോഗരാജ വിഷയം അവതരിപ്പിച്ചു. സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന കൺവീനർ എസ്.എച്ച്. തിലഗർ മോഡറേറ്ററായിരുന്നു. വിദ്യാഭ്യാസത്തിന്റെ സമ്പൂർണ്ണമായ കച്ചവടവത്കരണവും കേന്ദ്രീകരണവും ലക്ഷ്യം വെയ്ക്കുന്ന ഫാസിസ്റ്റ് പരിഷ്‌കാരമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ രാജ്യത്ത് നടപ്പിലാക്കാൻ പോകുന്നതെന്നും ഈ അത്യാപത്തിനെതിരെ വിദ്യാഭ്യാസ സ്‌നേഹികളുടെയും ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധം ഉയർന്നു വരണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

എം.ഷാജർഖാൻ, പ്രൊഫ.പി.ശിവകുമാർ, പ്രൊഫ.എ.കരുണാനന്ദൻ, പ്രൊഫ.ആർ.മണിവണ്ണൻ, പ്രൊഫ.ആർ.മുരളി, പ്രൊഫ.ജെ.ഗാന്ധിരാജ്, പ്രൊഫ.അരുൾ അരാം, എം.ജെ.വോൾട്ടയർ എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top