വെനസ്വല പ്രസിഡന്റ് നിക്കോളാസ് മദുറോ സാമൂഹ്യമാധ്യമങ്ങൾവഴി അമേരിക്കൻ ജനതയോട് നടത്തിയ അഭ്യർത്ഥന

103595416_mediaitem103595414.jpg
Share

ചരിത്രത്തിന്റെ ഒരു ദശാസന്ധിയിലാണ് നാം. നമ്മുടെ ഭാവി നിർണയിക്കാൻ പോകുന്ന ദിനങ്ങൾ. നമ്മുക്ക് യുദ്ധമോ, സമാധാനമോ തെരഞ്ഞെടുക്കാം. വാഷിംഗ്ടൺ ശ്രമിക്കുന്നത് വിയറ്റ്‌നാമിലെപ്പോലെതന്നെ വിദ്വേഷം വിതയ്ക്കാനാണ്. വെനസ്വലയിലേക്ക് അധിനിവേശം നടത്താനും അനാവശ്യ ഇടപെടൽ നടത്താനും അവർ ശ്രമിക്കുന്നു-എല്ലാം ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരുപറഞ്ഞുകൊണ്ടുതന്നെ. ഇത് വലിയ വഞ്ചനയാണ്. ഇറാക്കിൽ കൂട്ട സംഹാരായുധങ്ങളുണ്ടെന്ന് പറഞ്ഞപോലൊരു തട്ടിപ്പാണിത്.
ഇതൊക്കെ വ്യാജമാണെങ്കിലും നമ്മുടെ മേഖലയിലാകെ അത് നാടകീയമായ പ്രത്യാഘാതങ്ങളുണ്ടാക്കും… ഞങ്ങളുടെ പ്രത്യയശാസ്ത്രവും സാമൂഹികസാഹചര്യവുമൊന്നും നിങ്ങൾക്ക് സ്വീകാര്യമല്ലായിരിക്കാം. പക്ഷേ ഞങ്ങൾ ലക്ഷക്കണക്കിനാളുകൾ ഇവിടെ ജീവിക്കുന്നു. സാഹചര്യം അങ്ങേയറ്റം ഗുരുതരമാണെന്നും വൈറ്റ് ഹൗസിലിരുന്ന് ചിലയാളുകൾ വെനസ്വലയിൽ അതിക്രമിച്ചുകയറാൻ പദ്ധതിയിടുന്നതിന്റെ പ്രത്യാഘാതം പ്രവചനാതീതമായിരിക്കുമെന്നും അമേരിക്കൻ ജനതയെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയാണ് ഞാനിത് പറയുന്നത്. ഞങ്ങളുടെ രാജ്യത്തു മാത്രമല്ല അമേരിക്കൻ മേഖലയിലാകെ അത് നാശം വിതയ്ക്കും. പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് ഞങ്ങൾ സന്നദ്ധരായിരുന്നു. ഉറുഗ്വായും മെക്‌സിക്കോയും അതിനെ പിന്തുണച്ചിരുന്നു. എന്നാൽ ആത്മാർത്ഥമായ ആ പരിശ്രമങ്ങളൊക്കെ നിരാകരിക്കുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചത്.

കൂടിയാലോചനയുടെ മാർഗ്ഗമാണ് ശരിയെന്ന് ഞങ്ങൾക്കറിയാം. അതിനോട് വിമുഖത കാണിക്കുകയെന്നാൽ ബലപ്രയോഗത്തിന്റെ പാത തെരഞ്ഞെടുക്കുക എന്നാണർത്ഥം… വെനസ്വലയിലും ബൊളീവിയയിലുമൊക്കെ നിലനിൽക്കുന്ന ഭരണരൂപങ്ങളോട് പുലർത്തുന്ന രാഷ്ട്രീയമായ അസഹിഷ്ണുതയും, ഞങ്ങളുടെ എണ്ണയും ധാതുക്കളും മറ്റ് സമ്പത്തുമൊക്കെ കൈയടക്കാനുള്ള മോഹവും അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു അന്തർദേശീയ സഖ്യത്തിന് ജന്മം നൽകിയിട്ടുണ്ട്. ഇല്ലാത്ത മാനുഷികപ്രതിസന്ധിയുടെ പേരുപറഞ്ഞ് വെനസ്വലയ്ക്കുമേൽ സൈനിക കടന്നാക്രമണം നടത്തുന്നതുപോലുള്ള സമനില തെറ്റിയ നീക്കങ്ങളാണ് അവർ നടത്തുന്നത്… കുറ്റകരമാംവിധം അടിച്ചേൽപ്പിച്ച ഒരു സാമ്പത്തിക-വാണിജ്യ ഉപരോധം സൃഷ്ടിച്ച സാമൂഹ്യമായ മുറിവുകൾ വെനസ്വലൻ ജനതയെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ഞങ്ങളുടെ പണവും മറ്റുരാജ്യങ്ങളിലുള്ള സമ്പത്തുമൊക്കെ ഭ്രാന്തമായി കൈയടക്കിയതിലൂടെ ഇത് അങ്ങേയറ്റം അധികരിച്ചിരിക്കുന്നു…
ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച മാനദണ്ഡങ്ങളെല്ലാം കൂസലെന്യെ ധിക്കരിച്ചുകൊണ്ടാണ് നാനാപ്രകാരത്തിലുള്ള ഈ അതിക്രമങ്ങളെല്ലാം നടത്തുന്നതെന്ന കാര്യം അമേരിക്കക്കാർ മനസ്സിലാക്കണം… വെനസ്വലൻ ജനതയുടെ പാവനമായ പരമാധികാരവും സ്വയം നിർണയാവകാശവുമൊന്നും മാനിക്കാത്ത വാഷിംഗ്ടണിലെ രാഷ്ട്രീയ നേതൃത്വം സ്വന്തം രാജ്യത്തെ ജനങ്ങളെ ഈ അസംബന്ധ യുദ്ധത്തിൽ കുരുതികൊടുക്കുകയും ചെയ്യുന്നു… നിങ്ങളെപ്പോലെതന്നെ ഞങ്ങളും ദേശസ്‌നേഹികളാണ്. ജീവൻ കൊടുത്തും ഞങ്ങൾ നാടിനെ സംരക്ഷിക്കും… സ്വന്തം നേതാക്കൻമാരുടെ ഇരകളായിത്തീർന്നിരിക്കുന്ന നിങ്ങളുടെ മനസ്സാക്ഷിയോടുള്ള ഞങ്ങളുടെ അഭ്യർത്ഥന സമാധാനത്തിനായുള്ള ഞങ്ങളുടെ ആഹ്വാനം ചെവികൊള്ളണമെന്നതാണ്. യുദ്ധത്തിനും യുദ്ധവെറിക്കുമെതിരെ നമുക്ക് ഒറ്റക്കെട്ടായി നിലകൊള്ളാം.

Share this post

scroll to top