ദേശീയ പൗരത്വ രജിസ്റ്റർ: അഖിലേന്ത്യാ പ്രതിഷേധ ദിനം ആചരിച്ചു

Prathishedha-Dinam-TVM-2.jpeg
Share

കടുത്ത വർഗീയ, പ്രാദേശികവാദ ശക്തികളുടെ താല്പര്യാർത്ഥം കേന്ദ്രഗവൺമെന്റും ആസാം ഗവൺമെന്റും ചേർന്ന് ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി) എന്ന പേരിൽ ഒരു രേഖയുണ്ടാക്കി അതുവഴി പത്തൊൻപത് ലക്ഷത്തിലേറെപ്പേരെ പൗരത്വത്തിൽനിന്ന് പുറന്തള്ളിയ ഹീനപദ്ധതി ഗുരുതരമായ ആശങ്കയുളവാക്കുന്നതാണ്. ജാതി, മതം, വംശം, ഭാഷ എന്നിവയുടെയൊക്കെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലാളിവർഗത്തിന് ശക്തിപകരാനും അവരുടെ ചൂഷണവാഴ്ച സുഗമമാക്കാനുമുള്ള ഫാസിസ്റ്റ് നീക്കമാണിത്. നിരാലംബരും നിസ്സഹായരുമായ ഈ ജനങ്ങൾ സമ്പൂർണ നാശത്തിലേയ്ക്കും മരണത്തിലേയ്ക്കും എടുത്തെറിയപ്പെട്ടിരിക്കുകയാണ്. വർഷങ്ങളായി ആസ്സാമിൽ താമസിക്കുന്നവരും യഥാർത്ഥത്തിൽ ഇന്ത്യൻ പൗരന്മാരുമായ ഇവരെ മുഴുവൻ അടിയന്തരമായി രജിസ്റ്ററിൽ ഉൾപ്പെടുത്തണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് സെപ്തംബർ 3ന് ഒരു പ്രസ്താവനയിലൂടെ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളിൽ സമ്മർദ്ദം ചെലുത്താൻപോന്ന ശക്തമായൊരു യോജിച്ച സമരം രാജ്യത്താകെ വളർത്തിയെടുക്കാനും അദ്ദേഹം ജനങ്ങളോടും ആഹ്വാനം ചെയ്തു. മുതലാളിവർഗ താല്പര്യാർത്ഥം സമാനമായൊരു രജിസ്റ്റർ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ ആർഎസ്എസ്-ബിജെപി ഗവൺമെന്റിന് കുടിലോദ്ദേശമുണ്ട്. ഇതിന് തടയിടാനായി മുന്നോട്ട് വരണമെന്നും രാജ്യത്തെ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ഈ വിഷയത്തിൽ സെപ്തംബർ 5 അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിക്കാൻ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി ആഹ്വാനം ചെയ്തിരുന്നു. ബന്ധപ്പെട്ട ഗവൺമെന്റുകളെ സമ്മർദ്ദത്തിലാക്കാൻപോന്നവിധം എല്ലാ സംസ്ഥാനങ്ങളിലും വൻതോതിൽ ഈ പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് രാജ്യത്തെ ജനങ്ങളോട് പാർട്ടി അഭ്യർത്ഥിച്ചിരുന്നത്.
രാജ്യവ്യാപകമായി നടന്ന ഈ പ്രതിഷേധ പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു.

Share this post

scroll to top