ആഗസ്റ്റ് 5 : സഖാവ് ശിബ്ദാസ് ഘോഷ് അനുസ്മരണ ദിനം ആചരിച്ചു

Gs-14.jpg
Share

മഹാനായ തൊഴിലാളിവർഗ്ഗ ആചാര്യനും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ സഖാവ് ശിബ്‌ദാസ് ഘോഷിന്റെ 45-ാം ചരമവാർഷിക ദിനം രാജ്യമെമ്പാടും സമുചിതം ആചരിക്കപ്പെട്ടു. കോവിഡ് മഹാമാരിമൂലം ബഹുജന പങ്കാളിത്തത്തോടെയുള്ള പൊതുപരിപാടികൾ നടത്താൻ കഴിഞ്ഞില്ലെങ്കിലും ഓൺലൈൻ മീറ്റിംഗുകൾ വ്യാപകമായി സംഘടിപ്പിക്കപ്പെട്ടു. പാർട്ടി ഓഫീസുകളും സെന്ററുകളും കേന്ദ്രീകരിച്ച് നടന്ന ആഴമാർന്ന പഠന പരിപാടികളിലും ഗൗരവാവഹമായ ആചരണ പരിപാടികളിലും നേതാക്കളും പ്രവർത്തകരും സജീവമായി പങ്കെടുത്തു.
ആഗസ്റ്റ് 5ന് രാവിലെ നടന്ന സംസ്ഥാനതല ഓൺലൈൻ അനുസ്മരണ യോഗത്തിൽ പാർട്ടി പൊളിറ്റ് ബ്യൂറോ മെമ്പർ സഖാവ് കെ. രാധാകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. ജനങ്ങളുടെ ജീവിത ദുരിതങ്ങൾ നാൾക്കുനാൾ വർദ്ധിക്കുകയാണെന്നും കോവിഡ് മഹാമാരി അത് കൂടുതൽ രൂക്ഷമാക്കിയിരിക്കു ന്നുവെന്നും സൂചിപ്പിച്ചുകൊണ്ടാണ് സഖാവ് രാധാകൃഷ്ണ പ്രസംഗം ആരംഭിച്ചത്. ദീർഘകാലം രാജ്യംഭരിച്ച കോൺഗ്രസ് ഗവൺമെന്റുകൾക്കോ ബിജെപി ഗവൺമെന്റുകൾക്കോ ജനങ്ങളുടെ പ്രശ്‌നങ്ങൾക്കൊന്നും പരിഹാരമുണ്ടാക്കാൻ കഴിയാതെപോയത് നിലനിൽക്കുന്ന മുതലാളിത്ത വ്യവസ്ഥയാണ് പ്രശ്‌നങ്ങളുടെ മൂലകാരണം എന്നതിനാലാണ്. അധികാരമേൽക്കുന്നവർ മുതലാളിവര്‍ഗ്ഗ താല്പര്യം സംരക്ഷിക്കുന്നതില്‍മാത്രം വ്യാപൃതരാകുന്നു. കോവിഡ് കാലവും ഈ യാഥാര്‍ത്ഥ്യം സുവ്യക്തമാക്കി ത്തിരികയുണ്ടായി. മുതലാളിത്ത വ്യവസ്ഥയെ മാറ്റിത്തീര്‍ക്കാതെ ജീവിത പ്രശ്നങ്ങള്‍ക്ക് ശാശ്വാത പരിഹാരം കണ്ടെത്താനാവില്ല എന്നും ഇതിലൂടെ വ്യക്തമാണ്.
ജനാധിപത്യ-മതേതര രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി രാജ്യത്തെ ജനങ്ങള്‍ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം വൃഥാവിലായി. മോദി ഗവണ്‍മെന്റാകട്ടെ ജനാധിപത്യ-മതേതര ഘടനയെത്തന്നെ തകര്‍ക്കുന്ന പദ്ധതിയാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഈ ഫാസിസ്റ്റ് നയങ്ങള്‍ മോദിയുടെമാത്രം സവിശേഷതയല്ലെന്നും മരണാസന്ന മുതലാളിത്ത വ്യവസ്ഥയുടെ വര്‍ഗ്ഗപരമായ ആവശ്യകതയില്‍നിന്ന് ഉടലെടുത്തതാണെന്നും സഖാവ് രാധാകൃഷ്ണ ചൂണ്ടിക്കാണിച്ചു. അതുകൊണ്ടുതന്നെ മുഴുവന്‍ മുതലാളിത്ത രാജ്യങ്ങളുടെയും പൊതുപ്രവണതയായി ഫാസിസം പ്രത്യക്ഷപ്പെട്ടി രിക്കുന്നു. സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളെയാകെ ഉള്‍ക്കൊള്ളുന്ന സമഗ്രമായ പ്രതിവിപ്ലവ പദ്ധതിയാണ് ഫാസിസമെന്നും അത് ഒരു ജനതയെയാകെ ഫാസിസ്റ്റ് മനോഭാവത്തിനും അഭിരുചികള്‍ക്കും അടിമപ്പെടുത്തുമെന്നും സഖാവ് ഘോഷ് വിശകലനം ചെയ്തിട്ടുണ്ട്. മുഴുവന്‍ ബൂര്‍ഷ്വ- പെറ്റിബൂര്‍ഷ്വ പാര്‍ട്ടികളും കപട ഇടതുപക്ഷ പാര്‍ട്ടികള്‍പോലും ഇന്ന് ഈ നയങ്ങളുടെ നടത്തിപ്പുകാരായി മാറിയിരിക്കുന്നു. തൊഴിലാളിവര്‍ഗ്ഗ സമരങ്ങളും പൊതുജന മുന്നേറ്റങ്ങളും വളര്‍ത്തിയെടുത്തുകൊണ്ടേ ഈ സാഹചര്യത്തെ മറികടക്കാനാകൂ. അതിന് ശരിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്.
ആഗസ്റ്റ് 5 അനുസ്മരണ വേള ഉള്‍പാര്‍ട്ടി സമരത്തെയും വ്യക്തിജീവിതത്തിലെ സമരത്തെയും ശക്തിപ്പെടുത്താനുള്ള വേളകൂടിയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സഖാവ് രാധാകൃഷ്ണ പ്രസംഗം അവസാനിപ്പിച്ചത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്‌സൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വർത്തമാനകാല ദേശീയ, അന്തർദ്ദേശീയ സാഹചര്യങ്ങൾ ഹ്രസ്വമായി പ്രതിപാദിച്ച സഖാവ് ജയ്‌സൺ ജോസഫ് അടിയന്തരമായി ഏറ്റെടുക്കേണ്ട കർത്തവ്യങ്ങൾ സഖാക്കളെ ഓർമ്മിപ്പിച്ചു. ശിബ്‌ദാസ് ഘോഷ് ഗാനം ആലപിച്ചുകൊണ്ട് ആരംഭിച്ച യോഗം തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വദേശീയ ഗാനാലാപനത്തോടെ സമാപിച്ചു.

Share this post

scroll to top