ജനങ്ങളെ ദ്രോഹിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടികൾക്കെതിരെ ലക്ഷദ്വീപ് നിവാസികൾ നടത്തിവരുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കുക: SUCI (Communist)

IMG_20210524_142934_042.jpg
Share

പ്രഫുൽ പട്ടേൽ എന്ന മോദി വിശ്വസ്തൻ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ നാൾ മുതൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങളാൽ പൊറുതി മുട്ടിയ ലക്ഷദ്വീപ് ജനതയുടെ ന്യായമായ സമരത്തെ പിന്തുണയ്ക്കാൻ SUCI (കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാനക്കമ്മിറ്റി ഏവരോടും അഭ്യർത്ഥിക്കുന്നു.കോവിഡ് പ്രൊട്ടോക്കോളിൽ ഇളവുകൾ നൽകി ദ്വീപിലെ കോവിഡ് കേസുകൾ പൂജ്യത്തിൽ നിന്ന് ഇന്നുള്ള അയ്യായിരത്തിലെത്താൻ ഇടയാക്കിയാണ് പ്രഫുൽ പട്ടേൽ തന്റെ ഭരണം ആരംഭിച്ചത്.

CAA – NRC വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തുംഒരു തരത്തിലുള്ള കുറ്റകൃത്യങ്ങളും നടക്കാത്ത, ഒഴിഞ്ഞ ജയിലുള്ള ഇന്ത്യയിലെ ഏക പ്രദേശമായ ലക്ഷദ്വീപിൽ ‘ലക്ഷദ്വീപ് പ്രിവൻഷൻ ഓഫ് ആന്റി സോഷ്യൽ ആക്റ്റ്’ അഥവാ ഗുണ്ടാ നിയമം നടപ്പിലാക്കിയും ജനാധിപത്യ ധ്വംസനത്തിന് നേതൃത്വം നൽകി.മത്സ്യബന്ധന തൊഴിലാളികളായ ദ്വീപ് വാസികൾ തീരങ്ങളിൽ വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാനായി കെട്ടിയുണ്ടാക്കിയിരുന്ന ഷെഡ്ഡുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ പൊളിച്ചു മാറ്റി. മാത്രമല്ല ദ്വീപിലെ വിവിധ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന തദ്ദേശീയരായ താൽക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചു വിടുകയും ചെയ്തു. 38 അംഗനവാടികൾ അടച്ചുപൂട്ടി.ദ്വീപിൽ മദ്യത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കി. തുടർന്ന് മാംസാഹാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മെനുവിൽ നിന്ന് മാംസാഹാരം പൂർണമായും എടുത്ത് മാറ്റപ്പെട്ടു. പശു മാംസം നിരോധിക്കാനും തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഏത് തരം മൃഗങ്ങളുടേയും കശാപ്പിന് അധികൃതരുടെ അനുവാദം വേണമെന്ന നിർദേശം മുന്നോട്ട് വെച്ചു. കാലങ്ങളായി ദ്വീപ്നിവാസികളുടെ ജീവിതവൃത്തിയായിരുന്ന മൃഗപരിപാലനവും മാംസ കച്ചവടവും ഇല്ലാതാക്കുന്ന നടപടിയാണിത്.പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ വിലക്കുന്ന നിയമഭേദഗതിയായിരുന്നു പ്രഫുൽ പട്ടേലിന്റെ അടുത്ത പരിഷ്കരണം.

ഇതിനൊപ്പം ദ്വീപിനെ ആകെ തകർക്കാനിടയാക്കുന്ന വൻകിട ടൂറിസം പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമങ്ങളും അഡ്മിനിസ്ട്രേഷൻ നടത്തിവരുന്നു. ദ്വീപിലെ ജനങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന നടപടികളാണ് ഇവ ഓരോന്നും. ദ്വീപ് നിവാസികളെ മൂലധന ശക്തികളുടെ അടിമകളാക്കുന്ന സമീപമനമാണിത്. ഈ നടപടികളെ ചെറുക്കുന്നവരെ നേരിടാനാണ് ഗുണ്ടാനിയമം നടപ്പിലാക്കുന്നത്.സ്വന്തം ജനങ്ങളുടെമേൽ അധിനിവേശ ശക്തിയെപ്പോലെ പെരുമാറുന്ന ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വഭാവമാണ് ലക്ഷദ്വീപിലെ നടപടികളിൽ പ്രകടമാവുന്നത്.ഈ സാഹചര്യത്തിൽ തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ നിലനിൽപ്പിന് വേണ്ടി പോരടിക്കുന്ന ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. അഡ്മിനിസ്ട്രേഷൻ കൈകൊണ്ട എല്ലാ ജനവിരുദ്ധ നടപടികളും പിൻവലിക്കണമെന്നും അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നും SUCI (കമ്മ്യൂണിസ്റ്റ്) ആവശ്യപ്പെടുന്നു.

Share this post

scroll to top