കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമരം ശക്തമാകുന്നു

K-Rail-Thirumeni-1.jpeg
Share

സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കാസർകോട്-തിരുവനന്തപുരം അർദ്ധ അതിവേഗപാതക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ശക്തമാകുന്നു. കേരളത്തിന്റെ പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും തകർക്കുന്ന, ഒരു ലക്ഷത്തിലേറെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന, തലമുറകളെ കടക്കെണിയിലാക്കുന്ന, കേരളത്തെ ഭീകരമായ ദുരന്തത്തിലേക്ക് നയിക്കുന്ന കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യാ ദിനമായ ആഗസ്റ്റ് 9 മുതൽ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 വരെ ‘ക്വിറ്റ് സിൽവർലൈൻ, സേവ് കേരള’ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വാരാചരണം പ്രഖ്യാപിച്ചു.
ആഗസ്റ്റ് 9ന് വാരാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഓൺലൈനായി പ്രശസ്ത ശാസ്ത്ര-സാമൂഹിക പ്രവര്‍ത്തകനായ ആർ.വി.ജി. മേനോൻ നിര്‍വഹിച്ചു. സാമൂഹികമായും സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിന് നിരക്കാത്ത ഒരു പദ്ധതി വളരെ ദുരൂഹമായ രീതിയിൽ ജനാധിപത്യവിരുദ്ധമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും വേഗതാപ്രശ്നം പരിഹരിക്കാൻ നിലവിലുള്ള ഇന്ത്യൻ റെയിൽവേയുടെ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റം വളർത്തിയെടുക്കേണ്ടതാണെന്നും അതിനായി പൊതുസമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സമിതി പ്രസിഡണ്ട് എം.പി.ബാബുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.എം.വി.മത്തായി, എൻഎപിഎം സംസ്ഥാന കോ-ഓർഡിനേറ്റർ പ്രൊഫസർ കുസുമം ജോസഫ് സമിതി രക്ഷാധികാരികളായ എം.ടി. തോമസ്, കെ.എസ്.ശിവപ്രസാദ്, സംസ്ഥാന സമിതി അംഗം കെ. എസ്.ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന സമിതി ജനറൽ കൺവീനർ എസ്. രാജീവൻ തുടർ സമരപരിപാടികൾ വിശദീകരിച്ചു. പദ്ധതി കടന്നുപോകുന്ന 135 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മുന്നിൽ സെപ്റ്റംബർ മാസത്തിൽ പ്രതിഷേധ പരിപാടികൾ നടത്തും. പ്രചണ്ഡമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം ഒക്ടോബർ 27ന് ആയിരങ്ങളെ അണിനിരത്തി സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. പദ്ധതി നടപ്പിലാക്കാനുള്ള കെ റെയിൽ നീക്കത്തെ ചെറുത്ത് പരാജയപ്പെടുത്തുവാൻ ഇരകളാക്കപ്പെടുന്നവർ മാത്രമല്ല മറ്റെല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി സങ്കുചിത കക്ഷിരാഷ്ട്രീയത്തിനും ജാതി-മത പരിഗണനകൾക്കും അതീതമായ ജനകീയ മുന്നേറ്റം വളർത്തിയെടുക്കുമെന്നും സംസ്ഥാന കെ.റെയിൽ വിരുദ്ധ ജനകീയ സമിതി പ്രഖ്യാപിച്ചു.

Share this post

scroll to top