തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുക; അന്യാധീനമാക്കപ്പെട്ട കൃഷിഭൂമി കർഷകത്തൊഴിലാളികൾക്ക് തിരികെ നൽകുക

Share

സർക്കാർ ഭൂമി കൈയ്യേറി ക്രിമിനൽ കുറ്റം ചെയ്യുകയും സത്യപ്രതിജ്ഞാലംഘനം നടത്തുകയും ചെയ്ത തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് എസ്.യു.സി.ഐ(സി) ആലപ്പുഴ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
കുട്ടനാട്ടിലെ കായൽകൃഷി ഭൂമികൾ മുരുക്കനിൽ നിന്നും മിച്ചഭൂമിയായി ഏറ്റെടുത്ത് പാവപ്പെട്ട കർഷകത്തൊഴിലാളികൾക്ക് ജീവനോപാധിയെന്ന നിലയിലാണ് പതിച്ചുനൽകിയത്. എന്നാൽ ഈ കൃഷിഭൂമിയിൽ ഭൂരിഭാഗവും തോമസ്ചാണ്ടിയെ പോലെയുള്ളവരുടെ കൈകളിലായിരിക്കുന്നു. എത്രയും വേഗം ഈ ഭൂമി വീണ്ടെടുത്ത് കർഷകത്തൊഴിലാളികൾക്ക് തിരികെ നൽകണം.

2008-ലെ തണ്ണീർത്തട സംരക്ഷം നിയമവും 2009-ലെ ഭൂസംരക്ഷണ ഭേദഗതിനിയമവും പ്രകാരം വയലുകൾ അനുമതിയില്ലാതെ നികത്തുന്നതും സർക്കാർ ഭൂമികൈയ്യേറുന്നതും ക്രിമിനൽകുറ്റമാണ്. ഈ രണ്ട് പ്രവൃത്തികളും തോമസ്ചാണ്ടി ചെയ്തിട്ടുണ്ടെന്ന് ആലപ്പുഴ ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിട്ടും സർക്കാർ മന്ത്രിക്കെതിരെ യാതൊരു നടപടിയും കൈക്കൊള്ളാത്തത് കുറ്റകരമാണ്.
പണവും പദവിയും ഉള്ളവർക്ക് എന്ത് നിയമവിരുദ്ധ പ്രവൃത്തികളും ചെയ്യാൻ സർക്കാർ കൂട്ടുനിൽക്കുമെന്നാണിത് കാണിക്കുന്നത്. നിയമം എല്ലാവർക്കും ഒരു പോലെയാണെന്നിരിക്കെ സർക്കാരിൽ നിന്നുള്ള വിവേചനം നമ്മുടെ നിയമവ്യവസ്ഥയുടെ നിലനിൽപ്പി നെത്തന്നെ അപകടപ്പെടുത്തുന്നതാണ്.
എത്രയും വേഗം മന്ത്രിസഭയിൽ നിന്നും തോമസ്ചാണ്ടിയെ പുറത്താക്കണമെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും എസ്.യു.സി.ഐ(സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Share this post

scroll to top