2018ൽ കെഎസ്ആർടിസി പിരിച്ചുവിട്ട എം പാനൽ തൊഴിലാളികൾക്ക് സർവീസ് ബ്രേക്ക് കൂടാതെ പുനർ നിയമനവും പ്രായപരിധി കഴിഞ്ഞവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗ്രാറ്റുവിറ്റിയും പുറത്തുനിന്ന കാലയളവിലെ ശമ്പളത്തിന്റെ പകുതി നഷ്ടപരിഹാരവും നൽകാനുള്ള തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രിബൂണൽ വിധി നടപ്പിലാക്കാൻ കെഎസ്ആർടിസി മാനേജ്മെന്റ് തയ്യാറാകണമെന്ന് എഐയുറ്റിയുസി സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ സെക്രട്ടറി ബി.വിനോദ് എന്നിവർ ആവശ്യപ്പെട്ടു.
ലേബർ കോഡുകളുടെ കേരളത്തിലെ പരീക്ഷണശാലയായ കെഎസ്ആർടിസി ഇനിയെങ്കിലും തൊഴിലാളിദ്രോഹ നടപടികള്‍ അവസാനിപ്പിച്ച് നേർവഴിക്ക് സഞ്ചരിക്കാൻ ഈ വിധി ഒരു പാഠമാകേണ്ടതാണ്. 12 വർഷംവരെ കെ എസ്ആർടിസിക്കുവേണ്ടി പണിയെടുത്തവരെയാണ് നിയമാനുസൃതമായ യാതൊരു വ്യവസ്ഥകളും പാലിക്കാതെ 2018ൽ കെഎസ്ആർടിസി മാനേജ്മെന്റ് പിരിച്ചുവിട്ടത്. ഇതിനെതിരായി ഫലപ്രദമായ നിയമ പോരാട്ടം നടത്തിയ കെഎസ്ആടിസി വർക്കേഴ്സ് ഫെഡറേഷനെയും അതിന്റെ ഭാരവാഹികളെയും അഭിഭാഷകരെയും എഐയുറ്റിയുസി സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.
കെഎസ്ആർടിസി മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടിയിൽ നിരാശപ്പെട്ട് ഇരിക്കാതെ നിയമ പോരാട്ടത്തിനും പ്രത്യക്ഷ സമരത്തിനും തയ്യാറായ മുഴുവൻ തൊഴിലാളികളെയും എഐയുറ്റിയുസി അഭിവാദ്യംചെയ്തു. വിധിയെ മറികടക്കാനുള്ള മാനേജ്മെന്റിന്റെയും സർക്കാരിന്റെയും നീക്കങ്ങളെ കരുതലോടെ നേരിടാൻ ജാഗ്രത കാണിക്കണമെന്നും തൊഴിലാളികളോട് അഭ്യർത്ഥിച്ചു.
