വക്കം അബ്ദുൾഖാദറിന്റെ 74-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

6.jpg

വക്കം അബ്ദുൾഖാദറിന്റെ 74-ാം രക്തസാക്ഷിത്വ ദിന അനുസ്മരണ സമ്മേളനം എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് സഖാവ് എൻ.കെ.ബിജു ഉദ്ഘാടനം ചെയ്യുന്നു

Share

കേരള ഭഗത് സിംഗ് എന്നറിയപ്പെടുന്ന വക്കം അബ്ദുൾഖാദറിന്റെ ജീവിതം ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ തിളക്കമാർന്ന ഒരേടാണ്. ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ അത്രയേറെയൊന്നും പങ്ക് അവകാശപ്പെടാനില്ലാത്ത കേരളത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണ തികച്ചും അഭിമാനകരമാണ്.

1917 മെയ് 25ന് തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ വക്കം ഗ്രാമത്തിൽ വാവക്കുഞ്ഞിന്റെയും അസ്സലുമ്മയുടെയും മകനായി ജനിച്ച ഖാദർ ചെറുപ്പത്തിൽ തന്നെ ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ഏറിയും കുറഞ്ഞും വർഗ്ഗീയസംഘർഷങ്ങൾക്ക് ഇരയായിരുന്ന ആ ഗ്രാമത്തിൽ തികഞ്ഞ ഇസ്ലാം മതവിശ്വാസവും ഒപ്പം കടുത്ത വർഗ്ഗീയവിരുദ്ധ നിലപാടും ഖാദർ പുലർത്തിയിരുന്നു. യുവാവായിരിക്കെ, സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഖാദറിന് ജീവിതപ്രാരാബ്ധങ്ങളെ നേരിടുന്നതിനായി തൊഴിലന്വേഷിച്ച് മലയായിലേയ്ക്ക് പോകേണ്ടിവന്നു.

രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന ആ നാളിൽ നേതാജി സുഭാഷ്ചന്ദ്രബോസിന്റെ നേതൃത്വത്തിൽ പൂർവ്വേഷ്യയിൽ ഉയർന്നുവന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ ആകൃഷ്ടനായ അബ്ദുൾഖാദർ എല്ലാം മറന്ന് അതിൽ മുഴുകി. ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെയും ഇന്ത്യൻ നാഷണൽ ആർമിയുടെയും ഭാഗമായി മാറിയ അബ്ദുൾഖാദർ മലയായിലെ പെനാങ്കിലെ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശീലനം നേടിയ തെരഞ്ഞെടുക്കപ്പെട്ട 20 പേരുടെ സംഘത്തിൽ അംഗമായി. 1942 സെപ്തംബർ 18ന് രാത്രി ഒരു അന്തർവാഹിനിയിൽ അവർ ഇന്ത്യയിലേയ്ക്ക് പുറപ്പെട്ടു.
നേതാജിയുടെ നേതൃത്വത്തിൽ ഐഎൻഎ ഇന്ത്യയിലേയക്ക് മാർച്ച് ചെയ്ത് ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി കടന്നുവരുമ്പോൾ ആ മുന്നേറ്റത്തിന് ഉപോൽബലകമായി രാജ്യത്തിനുള്ളിൽ ജനകീയ മുന്നേറ്റം വളർത്തുക എന്ന ദൗത്യമായിരുന്ന അവർക്കുണ്ടായിരുന്നത്. പത്തുദിവസം അന്തർവാഹിനിയിൽ യാത്രചെയ്ത് താനൂർ കടപ്പുറത്ത് റബ്ബർ ബോട്ടിൽ വന്നിറങ്ങിയ ഖാദറിന്റെ നേതൃത്വത്തുലുള്ള അഞ്ചുപേരടങ്ങിയ സംഘം പോലീസ് പിടിയിൽ അകപ്പെട്ടു. തുടർന്ന് ക്രൂരമായ മർദ്ദനവും പീഡനവും സഹിച്ച അവർ 105 ദിവസം മദ്രാസിലെ സെന്റ് ജോർജ്ജ് കോട്ടയിലെ ഇരുട്ടറയിൽ അടയ്ക്കപ്പെട്ടു. ഒടുവിൽ 1943 സെപ്തംബർ 10ന് പ്രഭാതത്തിൽ മറ്റു മൂന്നുപേരോടൊപ്പം തൂക്കിലേറ്റപ്പെട്ടു.

അവസാന നിമിഷംവരെ അദ്ദേഹം കാത്തുപുലർത്തിയ അചഞ്ചലമായ രാജ്യസ്‌നേഹവും ധീരതയും മതേതര നിലപാടും മാതൃകായോഗ്യനായ ഒരു വിപ്ലവകാരിയെന്ന നിലയിലേയ്ക്ക് അദ്ദേഹത്തെ ഉയർത്തി. ഇസ്ലാംമത വിശ്വാസികളെല്ലാം രാജ്യദ്രോഹികളാണെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് അദ്ദേഹത്തിന്റെ ജീവിതവും രക്തസാക്ഷിത്വവും യുവാക്കൾ പഠനവിധേയമാക്കേണ്ടതാണ്.
വക്കം അബ്ദുൾഖാദറിന്റെ 74-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ആൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ മാവേലിക്കര താലൂക്ക് ്കമ്മിറ്റി കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സഖാവ് എൻ.കെ.ബിജു ഉദ്ഘാടനം ചെയ്തു. ആർ.പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.പാർത്ഥസാരഥി വർമ്മ, എസ്.ഗോവിന്ദ്, ടി.ആർ.രാജിമോൾ, കെ..ആർ.ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top