ആശ വർക്കർമാരുടെ അവകാശ പ്രഖ്യാപന കൺവൻഷൻ

ASHA-News-TVM.jpg
Share

ആരോഗ്യപരിപാലനരംഗത്ത് രാപകൽ കഠിനാധ്വാനം ചെയ്യുന്ന ആശ വർക്കർമാർക്ക് തൊഴിലെടുക്കുന്നവർ എന്ന നിലയ്ക്കുള്ള അർഹമായ വേതനവും മറ്റ് അവകാശങ്ങളും നിഷേധിക്കുന്ന ഗവണ്മെന്റിന്റെ ക്രൂരത അവസാനിപ്പിക്കണമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ആശ വർക്കർമാരുടെ അവകാശ പ്രഖ്യാപന കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സർക്കാർകൂടി കക്ഷിയായ ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ നിർദ്ദേശങ്ങളായ വോളന്റിയർ എന്നതിനു പകരം തൊഴിലാളി എന്ന നിലയിൽ പരിഗണിക്കുക, ഓണറേറിയം, ഇൻസെന്റീവ് എന്നിവ മാറ്റി മിനിമം വേതനം ഉറപ്പാക്കുക, പി.എഫ്, പെൻഷൻ, ഗ്രാറ്റുവിറ്റി, ആരോഗ്യപരിരക്ഷ എന്നിവ ഏർപ്പെടുത്തുക തുടങ്ങിയവ ഗവണ്മെന്റുകൾ തന്നെ കാറ്റിൽപ്പറത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആശ വർക്കർമാർക്ക് മിനിമം വേതനം പ്രതിമാസം 18,000 രൂപ നൽകുക; ആശ വർക്കർമാരെ അടിമകളായി കാണുന്ന ജൂലൈ 27-ന്റെ സർക്കുലർ പിൻവലിക്കുക; സർക്കാർ സർവ്വീസിലേതിന് തുല്യമായ സേവന-വേതന വ്യവസ്ഥകൾ നടപ്പിലാക്കുക; ആശ വർക്കർമാരെ ആരോഗ്യവകുപ്പിൽ സ്ഥിരം ജീവനക്കാരായി നിയമിക്കുക തുടങ്ങിയ ഡിമാന്റുകൾ മുൻനിർത്തി പ്രക്ഷോഭപരിപാടികൾ ശക്തിപ്പെടുത്താൻ കൺവൻഷൻ തീരുമാനിച്ചു.
കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്ന ജനുവരി 8, 9 തീയതികളിലെ അഖിലേന്ത്യാ പണിമുടക്കവും ജനുവരി 28ന് നടക്കുന്ന ആശ വർക്കർമാരുടെ പാർലമെന്റ് മാർച്ചും വിജയിപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു.

അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്.മിനി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ.ബിന്ദു മുഖ്യപ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ജി.ആർ.സുഭാഷ്, എ.സബൂറ, എസ്.സുനിതകുമാരി, ജയകുമാരി, ഷീബ നായർ(തിരുവനന്തപുരം), ട്വിങ്കിൾ പ്രഭാകരൻ, ഷാഹിദ(കൊല്ലം), എൻ.സുഗന്ധി, കെ.ആർ.രജിത(പാലക്കാട്), കെ.ജെ.ഷീല(ആലപ്പുഴ), കെ.എസ്.ചെല്ലമ്മ(കോട്ടയം), കെ.കെ.ശോഭ(എറണാകുളം), പുഷ്പ അഗസ്റ്റിൻ(വയനാട്), ആർ.അപർണ്ണ(കണ്ണൂർ) തുടങ്ങിയവർ പ്രസംഗിച്ചു.

Share this post

scroll to top