ബിപിസിഎല്‍ തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു

BPCL.jpg
Share

ദീർഘകാല കരാർ പുതുക്കലിലൂടെ സ്വകാര്യവൽക്കരണ നടപടികൾ അടിച്ചേൽപ്പിക്കുന്നു

ബിപിസിഎൽ പോലെ ജനജീവിതവുമായി നേരിട്ട് ബന്ധമുള്ള ഒരു പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കപ്പെട്ടാൽ അതുവഴി സാമൂഹ്യ ജീവിതത്തിലുണ്ടാകുന്ന എല്ലാത്തരം ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ബിപിസിഎൽ ജീവനക്കാരും നേരിടേണ്ടിവരും. അതോടൊപ്പം സ്ഥാപനത്തിലെ ജീവനക്കാർ എന്ന നിലയിൽ പ്രത്യേകമായി നേരിടേണ്ടി വരുന്ന എല്ലാ പ്രശ്നങ്ങളും ദീർഘകാല കരാർ പുതുക്കലിലൂടെ തൊഴിലാളി യൂണിയനുകളെക്കൊണ്ടു് നിയമപരമായി സമ്മതിപ്പിക്കാനാണ് മാനേജ്മെന്റ് നീക്കം.
തൊഴിലാളികളുടെ എണ്ണം ഭീമമായി വെട്ടിക്കുറക്കൽ, നിർബന്ധിത പിരിച്ചുവിടലും ട്രാൻസ്‌ഫറും, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിമിതപ്പെടുത്തൽ, റിട്ടയർമെന്റ് ആനുകൂല്യങ്ങളുടെ നിഷേധം, ജോലിഭാരം ഭീമമായി അടിച്ചേൽപ്പിക്കൽ, ജീവനക്കാരുടെ ജോലി സുരക്ഷയും പരിരക്ഷയും നിഷേധിക്കൽ,യൂണിയനുകളുടെ പ്രവർത്തനം ഇല്ലാതാക്കൽ തുടങ്ങി എല്ലാം സമ്മതിപ്പിക്കാനാണ് ദീർഘകാല കരാറിൽ ഒന്ന് (എഫ്) ക്ലോസ്, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ സ്ഥാപനം പൊതുമേഖലയിലായിരിക്കുമ്പോഴേ ലഭിക്കൂ എന്ന വകുപ്പ്, കേന്ദ്ര ഗവൺമെന്റും ബിപിസി എൽ വാങ്ങാൻ തയ്യാറാകുന്ന മുതലാളിയും തമ്മിൽ ഒപ്പിടുന്ന സെയിൽ – പർച്ചയ്സ് കരാരിലെ വകുപ്പുകൾ അംഗീകരിക്കൽ, തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കലും പുനർവിന്യാസവും തുടങ്ങിയ വകുപ്പുകൾ കരാറിൽ ഉൾപ്പെടുത്തുന്നതിലൂടെ ശ്രമിക്കുന്നത്.


ഇതോടൊപ്പം2021 ഏപ്രിൽ മുതൽ ലേബർ കോഡുകൾ കൂടി നടപ്പിലാക്കാൻ കേന്ദ്ര ഗവൺമെന്റ് തുടങ്ങിയാൽ സ്വകാര്യവൽക്കരിക്കപ്പെട്ട ബി പി സി എൽ ജീവനക്കാരെയെല്ലാം നിശ്ചിത കാല കരാർ ജോലിക്കാരായി മാറ്റിയെടുക്കാൻ കഴിയും. അതിലൂടെ ഏതു സമയവും ആരേയും പിരിച്ചു വിടാനും നിയമിക്കാനുമുള്ള ഹയർ ആന്റ് ഫയർ പോളിസി നടപ്പിലാക്കാനുള്ള നിയമ പിൻബലമാണ് സ്വകാര്യ മാനേജ്മെന്റുകൾക്ക് ലഭിക്കുന്നത്. ഇതെല്ലാം ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് പുതുതായി ജോലിയിൽ പ്രവേശിച്ച യുവാക്കളായ ജീവനക്കാരെയാണ്. ആയതിനാൽ യുവാക്കളായ ജീവനക്കാരുടെ മുൻകൈയിൽ ഏല്ലാവരും ഒറ്റക്കെട്ടായി സ്വകാര്യവൽക്കരണത്തിനെതിരായും ജീവനക്കാരുടെമേൽ സ്വകാര്യവൽക്കരണ അജണ്ടകൾ അടിച്ചേല്‍‌പ്പിക്കുന്ന ദീർഘകാല കരാറിലെ തൊഴിലാളിവിരുദ്ധമായ വകുപ്പുകൾക്കെതിരെയും ശക്തമായ പോരാട്ടം വളർത്തിയെടുക്കേണ്ടത് അടിയന്തര ആവശ്യകതയാണ്. ആയതിനാൽ മുഴുവൻ ജീവനക്കാരും തൊഴിലാളികളും ഒത്തൊരുമിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വളർത്തിയെട്ടുക്കണമെന്ന് ബിപിസിഎൽ സംരക്ഷണ സമര സമിതിയംഗവും കൊച്ചിൻ റിഫൈനറി എംപ്ലോയീസ് അസോസിയേഷൻ (സിആർ ഇഎ) വൈസ് പ്രസിഡന്റുമായ എൻ.ആർ. മോഹൻകുമാർ അഭിപ്രായപ്പെട്ടു.
2017ജനുവരി ഒന്നുമുതൽ കൊച്ചി റിഫൈനറി ഓഫീസർമാർക്ക് അനുവദിച്ചതും ഇന്ത്യയിലെ മറ്റെല്ലാ പെട്രോളിയം മേഖല തൊഴിലാളികൾക്കും നൽകിയതും, കേന്ദ്ര ഗവൺമെന്റ് ഗൈഡ്‌ലൈൻ പ്രകാരവുമുള്ള ആനുകൂല്യങ്ങൾ കൊച്ചി റിഫൈനറി തൊഴിലാളികൾക്ക് അനുവദിക്കുന്ന ദീർഘകാല കരാർ പുതുക്കുക, സ്വകാര്യവൽക്കരണ നടപടികൾ നിർത്തിവയ്ക്കുക തുടങ്ങിയ ഡിമാന്റുകൾ ഉയർത്തി റിഫൈനറി തൊഴിലാളികൾ തുടർന്നുവരുന്ന സമരത്തിന്റെ ഭാഗമായി കൊച്ചി റിഫൈനറി ഗേറ്റിൽ നടക്കുന്ന നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിൻ റിഫൈനറി വർക്കേഴ്‌സ് അസോസിയേഷൻ നേതാവ് എസ്.സഞ്ജയ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Share this post

scroll to top