കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയൻ എഐയുറ്റിയുസിയുടെ ആഭിമുഖ്യത്തിൽ ഡൽഹി ജന്ദർ മന്ദറിൽ അഖിലേന്ത്യാ തൊഴിലാളി പ്രകടനവും ധർണ്ണയും നടന്നു. തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുക, പൊതു-സർക്കാർ മേഖലകളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ആശ-അംഗൻവാടി-മിഡ് ഡേ മീൽ തുടങ്ങിയ സ്കീം തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, അസംഘടിത കുടിയേറ്റ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുക, എൻപിഎസ് – യുപിഎസ് പിൻവലിച്ച് പഴയ പെൻഷൻ സ്കീം പുന:സ്ഥാപിക്കുക, വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക;സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കരുത്, മിനിമം വേതനം 26000 രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രകടനം നടന്നത്.
എഐയുറ്റിയുസി അഖിലേന്ത്യാ പ്രസിഡന്റ് കെ.രാധാകൃഷ്ണയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സീനിയർ വൈസ് പ്രസിഡന്റ് അരുൺ കുമാർ സിംഗ്, ജനറൽ സെക്രട്ടറി ശങ്കർദാസ് ഗുപ്ത, എഐയുടിയുസി കേരള സംസ്ഥാന സെക്രട്ടറി ബി.വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആർ.കുമാർ, സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.അബ്ദുൾ അസീസ്, കെ.എസ്.ഹരികുമാർ, എസ്.സീതിലാൽ , വി.പി.കൊച്ചുമോൻ, ബെന്നി ബോണിഫസ്, എസ്.അനിൽ പ്രസാദ്, അനൂപ് ജോൺ, കെ.ഹരി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം കേരളത്തിൽ നിന്നും പങ്കെടുത്തു.
