കൊറോണ വൈറസ് ബാധ തടയാൻ അടിയന്തര നടപടി സ്വീകരിക്കുക:എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

ContactSheet-005_1.jpg
Share

എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് 2020 മാർച്ച് 19ന് പുറപ്പെടുവിച്ച പ്രസ്താവന.


ലോകമൊട്ടാകെ വ്യാപിക്കുന്ന കൊറോണ വൈറസ് മഹാമാരിയും, വർധിച്ചുകൊണ്ടേയിരിക്കുന്ന മരണസംഖ്യയും, ഇന്ത്യയിലും അത് വേഗത്തില്‍ പടരുന്നത് ജനങ്ങൾക്കിടയിൽ ഭീതിയും നിസ്സഹായതയും സൃഷ്ടിക്കു ന്നതും, അത്യധികം ഉത്കണ്ഠയോടു കൂടി ഞങ്ങൾ നിരീക്ഷിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രധാനശ്രദ്ധ, അസുഖത്തെ സംബന്ധിക്കുന്ന മുന്നറിയിപ്പുകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിലേക്ക് ഒതുങ്ങുകയാണ്. രോഗബാധിതരാകുന്ന ആളുകൾക്ക് സൗജന്യ മരുന്നും, സൗജന്യ പരിശോധനയും ശരിയായ ചികിത്സയും നൽകുന്നതിനുള്ള സർക്കാർ സംവിധാനങ്ങൾ തുലോം പരിമിതമാണ്.
നിലവിലെ അവസ്ഥയുടെ ആവശ്യകത കണക്കിലെടുത്തു കൊണ്ട് ഞങ്ങൾ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു:

  1. അടിയന്തിരമായി കേന്ദ്രതലത്തിൽ, ശ്രേഷ്ഠരായ ഡോക്ടർമാർ (വൈറൽ രോഗ വിദഗ്ദ്ധർ), സർക്കാർ-സ്വകാര്യ മെഡിക്കൽ അസോസിയേഷനുകൾ, വൈദ്യശാസ്ത്രരംഗത്തെ ശാസ്ത്രജ്ഞർ എന്നിവരുടെ യോഗം വിളിച്ചുചേര്‍ക്കുകയും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുക. ഒപ്പം മറ്റ് രാജ്യങ്ങൾ കൈക്കൊണ്ട നടപടികൾ സംബന്ധിച്ച അന്താരാഷ്ട്ര വിവരങ്ങൾ ശേഖരിക്കുക. അതെല്ലാം പരിഗണിച്ചു കൊണ്ട്, കൈക്കൊള്ളേണ്ട നടപടികൾ തീരുമാനിക്കുക.
  2. വിദേശത്തു നിന്നും എത്തുന്നവരെ ലാബ് പരിശോധനയ്ക്കും ക്വാറന്റൈനും വിധേയരാക്കുക. അവരുമായി സംസർഗത്തിൽ ഏർപ്പെട്ടവരെ സൂക്ഷ്മനിരീക്ഷണത്തിനായി ഐസൊലേഷനിൽ വെക്കുക.
  3. അണുബാധ തടയുന്നതിനായി ആശുപത്രികളിലെ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും എണ്ണം വർധിപ്പിക്കുക. ജനങ്ങൾക്ക് സൗജന്യ ഫെയ്സ് മാസ്‌ക്കുകൾ വിതരണം ചെയ്യുക. കൈകൾ അണുവിമുക്തമാക്കുന്നതിന്, സോപ്പിന്റെയും സാനിറ്റൈസറിന്റെയും കൃത്യമായ വിതരണം ഉറപ്പാക്കുക. എല്ലാ സംസ്ഥാനങ്ങളിലും കൊറോണ അണുബാധയ്ക്കുള്ള പരിശോധന കേന്ദ്രങ്ങളുടെ എണ്ണം കുറവാണ്. അതുകൊണ്ട് തലസ്ഥാനനഗരം തുടങ്ങി സബ്-ഡിവിഷൻ ആശുപത്രിതലം വരെ കൊറോണ പരിശോധന കേന്ദ്രങ്ങൾ തുറക്കുന്നത് ഉറപ്പാക്കുക. പരിശോധന സൗജന്യമായിരിക്കണം.
  4. ചില ആർഎസ്എസ്സ്-ബിജെപി പ്രവർത്തകർ, കൊറോണക്കുള്ള മരുന്നെന്ന നിലയിൽ ഗോമൂത്രം കുടിക്കുക, ചാണകത്തിൽ കൈമുക്കുക എന്നൊക്കെ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം അശാസ്ത്രീയവും കുറ്റകരവുമാണ്. ജനങ്ങളുടെ അറിവില്ലായ്മയെയും നിസ്സഹായതയെയും മുതലെടുത്ത് നടത്തുന്ന ഇത്തരം പ്രചാരണങ്ങളും അന്ധവിശ്വാസപ്രവർത്തനങ്ങളും ഉടനടി അവസാനിപ്പിക്കുവാൻ നടപടി സ്വീകരിക്കണം.
  5. മുതിർന്ന പൗരന്മാരേയും, പ്രമേഹം, ആസ്ത്മ തുടങ്ങിയ അസുഖങ്ങൾ നിലവിലുള്ളവരെയുമാണ് ഈ അസുഖം പെട്ടെന്നു ബാധിക്കുന്നതും, രോഗം ഗുരുതരമായി, മരണം സംഭവിക്കുന്നതുമെന്നു കണ്ടുവരുന്നു. ഇവർക്ക് പ്രത്യേക ശ്രദ്ധ നൽകണം.
  6. തൊഴിലില്ലായ്മ പ്രശ്‌നം അനുഭവിക്കുന്ന നമ്മുടെ രാജ്യത്ത്, സാമ്പത്തികമാന്ദ്യം മൂലം ഇപ്പോൾതന്നെ ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. നിരന്തരമായ വിലക്കയറ്റം ജനങ്ങളുടെ ജീവിതത്തെ അപകടത്തിലാക്കിയിട്ടുണ്ട്. ഈ അവസ്ഥയിൽ, കൊറോണ വൈറസ് പടരുന്നത് തടയാനായി എടുത്ത ചില നടപടികൾ പല സ്ഥാപനങ്ങളും – പ്രധാനമായും അസംഘടിതമേഖലയിൽ, അടച്ചിടുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ഇത് പലരുടേയും തൊഴിൽ നഷ്ടമാക്കിയിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ, ദരിദ്രരും താഴ്ന്ന വരുമാനക്കാരുമായവർ, റിക്ഷായും ഓട്ടോയും ഓടിച്ചു കഴിയുന്നവർ, ചെറുകിട കച്ചവടക്കാർ, കരാർ തൊഴിലാളികൾ തുടങ്ങി തൊഴിൽ നിർത്താൻ നിർബന്ധിതരായവർക്കൊക്കെ, സൗജന്യ ഭക്ഷണവും റേഷനും അടുത്ത നാല് ആഴ്ച്ചത്തേക്കെങ്കിലും നൽകണം.
    അവസാനമായി, എല്ലാ രാഷ്ട്രീയ പാർട്ടികളോടും, ബഹുജനസംഘടനകളോടും, ക്ലബുകളോടും ഗ്രന്ഥശാലക ളോടും, മറ്റ് സംഘടനകളോടുമൊക്കെ, മുന്നോട്ട് വന്ന് കൊറോണ വൈറസിന്റെ ഈ വെല്ലുവിളിയോടു പൊരുതാൻ ഞങ്ങൾ അപേക്ഷിക്കുന്നു. കേന്ദ്ര തലത്തിലും, സംസ്ഥാന-ജില്ലാ തലങ്ങളിലും സർവ്വകക്ഷി കമ്മിറ്റികൾ രൂപീകരിച്ച്, ആ സംവിധാനത്തെ ഉപയോഗിച്ച് സാഹചര്യത്തെ നേരിടാനുള്ള മുൻകൈ സർക്കാർ തന്നെ കൈക്കൊള്ളേണ്ടതുണ്ട്.

Share this post

scroll to top