സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) ഒഡീഷ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ബീണാപാണി ദാസ് 2025 ഡിസംബർ 22ന് ഭുവനേശ്വറിൽ അന്തരിച്ചു. 79 വയസ്സായിരുന്നു. അഞ്ചര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സമുജ്ജ്വലമായ ഒരു വിപ്ലവ ജീവിതത്തിനാണ് ഇതോടെ തിരശ്ശീല വീണത്. വിദ്യാർത്ഥിയായിരിക്കെ സഖാവ് ശിബ്‌ദാസ് ഘോഷിന്റെ ചിന്തകളിൽ ആകൃഷ്ടയായ സഖാവ് ദാസ്, അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി സഖാവ് തപസ് ദത്തയോടൊപ്പം ഒഡീഷയിൽ പാർട്ടിയുടെ അടിത്തറ പാകുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു.
ജനകീയ സമര വേദികളിൽ സഖാവിന്റെ നേതൃത്വം നിസ്തുലമായിരുന്നു. ആൾ ഇന്ത്യ മഹിളാ സാംസ്കാരിക സംഘടനയുടെ (AIMSS) ഒഡീഷ സംസ്ഥാന പ്രസിഡന്റായും അഖിലേന്ത്യാ വൈസ് പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. വിദ്യാർത്ഥി പ്രസ്ഥാനമായ എഐഡിഎസ്ഒയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. 1974ൽ നടന്ന സംഘടനയുടെ ആദ്യ അഖിലേന്ത്യാ സമ്മേളനത്തിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഭദ്രക്, ജാജ്‌പൂർ മേഖലകളിലെ കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിലും ജെ.പി. പ്രസ്ഥാനം ഉൾപ്പെടെയുള്ള ജനാധിപത്യ പോരാട്ടങ്ങളുടെ മുൻനിരയിലും സഖാവ് സജീവമായിരുന്നു.
സഖാവിനോടുള്ള ആദരസൂചകമായി ഡിസംബർ 23ന് ഒഡീഷയിൽ സംസ്ഥാന വ്യാപകമായി ദുഃഖാചരണം നടത്തി.
